തമിഴ്‌നാട്ടിലെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) അതിന്റെ ആദ്യ 'ക്രിറ്റിക്കാലിറ്റി' വിജയകരമായി കൈവരിച്ചു.
Photo Credit: Unsplash/Nicolas Hippert
ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) ആണ് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) വികസിപ്പിച്ചെടുത്തത്.
ഇന്ത്യയുടെ ആണവോർജ്ജ മേഖലയിൽ ചരിത്രപരമായ മുന്നേറ്റം. കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) ചൊവ്വാഴ്ച ആദ്യ 'ക്രിറ്റിക്കാലിറ്റി' കൈവരിച്ചു. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ റിയാക്ടർ പ്രവർത്തനക്ഷമമായതോടെ, ഇന്ത്യയുടെ വൻ തോറിയം നിക്ഷേപം പ്രയോജനപ്പെടുത്തുന്ന അടുത്ത ഘട്ടത്തിലേക്ക് രാജ്യം കടക്കുകയാണ്. ഈ നേട്ടത്തെ ഇന്ത്യയുടെ സിവിൽ ന്യൂക്ലിയർ യാത്രയിലെ "നിർണ്ണായക ചുവടുവെപ്പ്" എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അഭിനന്ദിച്ചു.
തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചെടുത്തതാണ് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR). പേരുപോലെ തന്നെ, ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ആണവ ഇന്ധനം 'ഉൽപ്പാദിപ്പിക്കാൻ' (Breed) ഇതിന് കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. വൈദ്യുതി ഉണ്ടാക്കുന്നതിനൊപ്പം തന്നെ ഇന്ധനവും നിർമ്മിക്കാമെന്നർത്ഥം. സാധാരണ റിയാക്ടറുകളിൽ നിന്ന് വ്യത്യസ്തമായി, 'ഫാസ്റ്റ് ന്യൂട്രോണുകൾ' ഉപയോഗിച്ചാണ് ഇതിൽ പ്രവർത്തനം നടക്കുന്നത്.
ഒരു ആണവ റിയാക്ടർ സ്വന്തം നിലയിൽ സുസ്ഥിരമായി പ്രവർത്തിക്കാൻ തുടങ്ങുന്ന നിർണ്ണായക ഘട്ടമാണിത്. അതായത്, റിയാക്ടറിനുള്ളിൽ പുറത്തുനിന്നുള്ള സഹായമില്ലാതെ തന്നെ ആണവ വിഘടനം (Fission) കൃത്യമായി നടക്കുന്നു എന്ന് ചുരുക്കം. ഊർജ്ജ ഉൽപ്പാദനത്തിനിടെ നഷ്ടപ്പെടുന്ന അത്രയും ന്യൂട്രോണുകൾ തന്നെ തിരികെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ ഘട്ടം, പ്ലാന്റിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തുന്നു. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള പച്ചക്കൊടി കൂടിയാണിത്.
ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) വികസിപ്പിച്ചെടുത്ത ഈ റിയാക്ടറിൽ യുറേനിയം-പ്ലൂട്ടോണിയം മിക്സഡ് ഓക്സൈഡ് (MOX) ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഉയർന്ന താപനിലയിലും സുരക്ഷിതമായി പ്രവർത്തിക്കാൻ ദ്രവരൂപത്തിലുള്ള സോഡിയത്തെ ഇതിൽ കൂളന്റായി ഉപയോഗിക്കുന്നു. ഇതിനെ ഒരു 'ക്ലോസ്ഡ് ഫ്യൂവൽ സൈക്കിൾ' (Closed Fuel Cycle) എന്നാണ് വിളിക്കുന്നത്; കാരണം, റിയാക്ടറിൽ നിന്ന് പുറത്തുവരുന്ന അവശിഷ്ട ഇന്ധനം വീണ്ടും സംസ്കരിച്ച് ഉപയോഗിക്കാൻ (Recycle) ഇതിലൂടെ സാധിക്കും.
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾക്ക് ആണവോർജ്ജ പദ്ധതികൾ വലിയ കരുത്താണ് നൽകുന്നത്. നിലവിൽ 8.78GW വൈദ്യുതിയാണ് ഈ മേഖലയിലൂടെ ഉൽപ്പാദിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ തദ്ദേശീയ ആണവനിലയങ്ങൾ 56,681 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു, അതായത് രാജ്യത്തെ ആകെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 3.1 ശതമാനം. 700 മെഗാവാട്ടിന്റെയും 1,000 മെഗാവാട്ടിന്റെയും പുതിയ റിയാക്ടറുകൾ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ, 2032-ഓടെ ഇന്ത്യയുടെ ആണവോർജ്ജ വിഹിതം 22.38GW ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.
പരസ്യം
പരസ്യം