വോൾബാക്കിയ ബാക്ടീരിയ ബാധിച്ച ആൺ കൊതുകുകൾ പെൺ കൊതുകുകളുമായി ഇണചേരുമ്പോൾ, അവയ്ക്ക് മുട്ടയിടാനോ പ്രത്യുൽപാദനം നടത്താനോ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.
Photo Credit: ChatGPT
ഗൂഗിളിന്റെ 'ഡീബഗ്' പദ്ധതി
ഡെങ്കിപ്പനി, സിക്ക, ചിക്കുൻഗുനിയ, വെസ്റ്റ് നൈൽ വൈറസ് തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ കാലിഫോർണിയയിലും ഫ്ലോറിഡയിലും ഏകദേശം 32 ദശലക്ഷം പ്രത്യുൽപാദനശേഷിയില്ലാത്ത കൊതുകുകളെ പുറത്തുവിടാൻ ഗൂഗിൾ അനുമതി തേടി.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ 'ഡീബഗ്' (Debug) എന്ന പദ്ധതിയുടെ ഭാഗമായാണിത്. അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) ഇതിനായുള്ള അപേക്ഷ ഇപ്പോൾ പരിശോധിച്ചുവരികയാണ്. രണ്ട് വർഷത്തിനുള്ളിൽ പ്രതിവർഷം 16 ദശലക്ഷം കൊതുകുകളെ വീതം പുറത്തുവിടാനാണ് പദ്ധതി.
'വോൾബാക്കിയ' (Wolbachia) എന്ന് വിളിക്കപ്പെടുന്ന പ്രകൃതിദത്ത ബാക്ടീരിയ ബാധിച്ച ആൺ കൊതുകുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആൺ കൊതുകുകൾ മനുഷ്യരെ കടിക്കാത്തതുകൊണ്ട് രോഗങ്ങൾ പരത്തുകയുമില്ല. വോൾബാക്കിയ ബാക്ടീരിയ ബാധിച്ച ആൺ കൊതുകുകൾ പെൺ കൊതുകുകളുമായി ഇണചേരുമ്പോൾ, അവയ്ക്ക് മുട്ടയിടാനോ പ്രത്യുൽപാദനം നടത്താനോ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. ഇതോടെ തലമുറകളിലൂടെ കൊതുകുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.
ഡെങ്കിപ്പനി, മഞ്ഞപ്പനി, സിക്ക, ചിക്കുൻഗുനിയ എന്നിവ പരത്തുന്ന 'ഈഡിസ് ഈജിപ്‌തി' (Aedes aegypti) കൊതുകുകളെയാണ് ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ബയോടെക്നോളജി, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സഹായത്തോടെയാണ് ഈ കൊതുകുകളെ വളർത്തുകയും കൃത്യമായി വേർതിരിച്ച് പുറത്തുവിടുകയും ചെയ്യുന്നത്.
കീടനാശിനികൾ തളിക്കുന്നത് പോലുള്ള പരമ്പരാഗത രീതികൾ പരിസ്ഥിതിക്ക് ദോഷകരമാണെന്നും പലപ്പോഴും ഫലപ്രദമല്ലെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടുന്നു. ഇതിന് ബദലായി കൂടുതൽ കൃത്യവും സുസ്ഥിരവുമായ ഒരു മാർഗമായാണ് ഈ സാങ്കേതികവിദ്യയെ കമ്പനി അവതരിപ്പിക്കുന്നത്.
സിംഗപ്പൂരിൽ ഇതിനകം തന്നെ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. അവിടെ വോൾബാക്കിയ ബാധിച്ച ആൺ കൊതുകുകളെ പുറത്തുവിട്ടതിലൂടെ 'ഈഡിസ് ഈജിപ്‌തി' കൊതുകുകളുടെ എണ്ണം 80-90 ശതമാനം കുറയ്ക്കാനും, ഡെങ്കിപ്പനി കേസുകളിൽ 70 ശതമാനത്തിലധികം കുറവ് വരുത്താനും സാധിച്ചു എന്ന് സിംഗപ്പൂരിലെ നാഷണൽ എൻവയോൺമെന്റ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
പരസ്യം
പരസ്യം